Tuesday, June 8, 2010

ബാപ്പ

ബാപ്പ ഒരു അനുഭവമാണ്. അനുഭവത്തിനു ഓരോ പ്രായത്തിലും
ഓരോ ഭാവമായിരുന്നു. സ്വന്തം ബാപ്പമാരെ അനുഭവിച്ചത് പലരും പല രീതിയില്‍.
ചിലര്‍ ചുമലില്‍ കയറി, നെഞ്ചുരോമം പറിച്ച്, കൈ പിടിച്ചു നടന്ന്,
ചായക്കടയില്‍ ഒപ്പമിരുന്ന്... ഒരാഴ്ച മുമ്പ് വാങ്ങിത്തന്ന സ്ലേറ്റ് പൊട്ടിയ
കാര്യം സന്ധ്യക്കു പണി കഴിഞ്ഞെത്തിയ നേരം ഉമ്മ പറയുമ്പോഴും,
കല്യാണച്ചെറുക്കനായി പുറപ്പെടും മുമ്പ് യാത്ര ചോദിക്കുമ്പോഴും ഏറെക്കുറെ
മക്കളുടെയും ബാപ്പമാരുടെയും ഭാവം ഒന്നായിരുന്നു. ഈ നേരങ്ങളില്‍
പുഞ്ചിരിച്ചു പുറത്തു തട്ടിയവരാണ് വ്യത്യസ്തനാം ബാപ്പമാര്‍.

നാടും കുടുംബവും വിട്ട് ഗള്‍ഫില്‍
പണിതേടിയെത്തിയവര്‍ക്ക് ബാപ്പയാണ് നല്ല ഓര്‍മ. ഉറ്റവരും പരിചയക്കാരുമായ
സര്‍വരേയും ഓര്‍ത്തെടുത്തു വര്‍ത്തമാനകാലത്തെ വിശേഷങ്ങളെക്കുറിച്ച്
വ്യാകുലപ്പെടും പ്രവാസികള്‍ ഓരോ നേരവും. അത്രമേല്‍ അവര്‍ ബാപ്പയെയും
ഉമ്മയെയും കുറിച്ചോര്‍ക്കുന്നു, ഭാര്യയേയും മക്കളെയും. ഗള്‍ഫുകാരന്റെ
ദുര്‍ബലവിചാരങ്ങളെ നിഷ്പ്രഭമാക്കുന്നത് മിക്കപ്പോഴും വീട്ടിലെ ബാപ്പമാരുടെ
സാന്നിധ്യമാണ്. നേരത്തേ വീടൊഴിഞ്ഞ ബാപ്പമാരുടെ മക്കള്‍ അവരേക്കാളേറെ
മറ്റാരെയോര്‍ക്കാന്‍. ഓര്‍മകളില്‍ നിറയുന്നതില്‍ ഭാഗ്യം സിദ്ധിച്ചവരാണ്
പ്രവാസികളുടെ ഉറ്റവര്‍. ഊണിലും ഉറക്കിലും അവര്‍ ഓര്‍ക്കുന്നതും
ഓമനിക്കുന്നതും നാടും നാട്ടിലുള്ളവരെയുമാണ്.

ഇങ്ങനെയൊക്കെയുള്ളപ്പോഴാണ്
ഒരു ഗള്‍ഫ് മലയാളിയുടെ ബാപ്പ നാട്ടില്‍ ലോകത്തോടു വിട പറയുന്നത്. വിവരം
എപ്രകാരം മകനെ അറിയിക്കുമെന്ന് ആശങ്കപ്പെട്ടു ബന്ധുക്കളേറെ പരുങ്ങിക്കാണണം.
ഒടുവില്‍ ഒരു ഫോണ്‍ കോളില്‍ അയാള്‍ക്കതു കേള്‍ക്കേണ്ടിവരുന്നു. മാനവും
മണ്ണും കീഴ്‌മേല്‍മറിയുന്ന പോലെ, കരളു പറിച്ചെടുക്കുംപോലെ, നെഞ്ചു
പിളര്‍ത്തുന്ന വിവരം കേട്ട് തളര്‍ന്നിരുന്നവര്‍ എത്രയെത്ര. സമ്പത്തും
സൗകര്യങ്ങളുമെത്ര കൂടുതലുണ്ടെങ്കിലും ഇപ്രകാരം സ്‌ഫോടനാത്മകമാണ്
പ്രവാസിയുടെ ഓരോ നിമിഷവും. നാട്ടില്‍നിന്നു വരുന്ന സന്ദേശങ്ങളിലെ അപായങ്ങളെ
അവര്‍ പിഞ്ചുകുട്ടികളെപ്പോലെ പേടിച്ചുകൊണ്ടേയിരിക്കുന്നു.

അനുഭവങ്ങള്‍
തന്ന ബാപ്പയുടെ വിയോഗം ഒരു തിരിച്ചറിവായി രൂപപ്പെടാന്‍ വിവരമറിഞ്ഞ്
തരിച്ചിരിക്കുന്ന മക്കളില്‍ ഏറെ സമയമെടുക്കുന്നു. നാട്ടിലപ്പോള്‍ മയ്യിത്തു
മറമാടാന്‍ മകന്‍ വരാന്‍ കാത്തിരിക്കുന്നതിനെക്കുറിച്ച് കാരണവന്‍മാര്‍
അടക്കിപ്പറയല്‍ തുടങ്ങുന്നു. മക്കളിലേറെയുമിവിടെ അത്ര എളുപ്പത്തില്‍
ടിക്കറ്റെടുത്തു നാട്ടിലേക്കു കയറാവുന്ന സൗകര്യങ്ങളില്‍ ജോലിക്കാരല്ല.
തൊഴിലുടമയുടെ സമ്മതം, ലീവ്, പാസ്‌പോര്‍ട്ട്, ടിക്കറ്റ്, പണം-
പ്രതിബന്ധങ്ങള്‍ പലര്‍ക്കുമുന്നിലും നീണ്ടതാണ്.
പുറപ്പെടാനായവരിലധികംപേര്‍ക്കും ഖബറടക്കത്തിനുമുമ്പ് എത്തിച്ചേരാനാകാതെയും
വരുന്നു. അങ്ങനെ നാട്ടിലെ ഓരോ നിമിഷങ്ങളെയും മനക്കണ്ണുകൊണ്ട് കണ്ട്,
കരളുരുകിയുള്ള പ്രാര്‍ഥനകളോടെ കഴിഞ്ഞുകൂടുന്നു.

ആശ്വാസങ്ങളും
കൈത്താങ്ങുകളും പ്രവാസിക്കു സ്വന്തമാണ്. പക്ഷേ, ബാപ്പയുടെ മരിച്ച മുഖം
പോലും കാണാനാകാതെ പിന്നെയും പണിക്കു പോകേണ്ടി വരുന്നവരുടെ മനസ്സിന്റെ
വേദനകള്‍ക്കു മലയാളത്തിലെ വാക്കുകള്‍ക്കു നീതി പുലര്‍ത്താനാകില്ല.
അത്തരക്കാരുടെ വികാരങ്ങളുടെ സര്‍വസന്ദേശങ്ങളും ഫാക്‌സ് വഴി പത്രമോഫീസില്‍
ലഭിച്ച ഒരു കുറിപ്പില്‍ അടങ്ങിയിരിക്കുന്നു. ഗള്‍ഫ് തൊഴിലാളിയുടെ
നിസ്സഹായതയുടെ തുടിക്കുന്ന ഹൃദയമാണീ കുറുപ്പില്‍ എഴുതിവെച്ചിരിക്കുന്നത്.
അതിപ്രകാരമാണ്. 'ബാപ്പ ഇന്നു രാവിലെ എട്ടു മണിക്കു മരണപ്പെട്ടു. ഈ വിവരം
പത്രം മുഖേന അറിയിക്കാന്‍ താത്പര്യപ്പെടുന്നു'.
ബാപ്പമാരുള്ളവര്‍ക്കൊക്കെയും ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടി
വരുന്നതിനെക്കുറിച്ചാലോചിക്കുമ്പോഴേക്ക്... നെഞ്ചു പിടയുന്നു.

യുടേണ്‍: ബഹുസ്വരതക്കും മതേതര സ്വഭാവത്തിനുംവേണ്ടി ബാപ്പയെ പിതാവെന്നെഴുതാന്‍
കഴിയാത്തത് ഒരു പരിമിതിയാണ്. സര്‍വ പിതാക്കന്‍മാരും ഇവിടെ ബാപ്പയെന്നു
വിളിക്കപ്പെട്ടിരിക്കുന്നു

No comments:

Post a Comment

Followers